Home
ഞങ്ങളെക്കുറിച്ച്

സ.ഉ (കൈ) നം. 132/2019 ആഭ്യന്തര വകുപ്പ്, തീയതി: തിരുവനന്തപുരം 30-08-2019 പ്രകാരമാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകൃതമായിരിക്കുന്നത്. കേരളാ ഫയര്‍ & റെസ്ക്യൂ സര്‍വ്വീസസ് ഡയറക്ടര്‍ ജനറലാണ് ഹോം ഗാര്‍ഡ്സും സിവില്‍ ഡിഫന്‍സും മേധാവിയാകുന്നത്. ഭരണനിര്‍വ്വഹണത്തിനായി തിരുവനന്തപുരം ആസ്ഥാനമായി ഒരു റീജിയണല്‍ ഫയര്‍ ഓഫീസറും, ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരും സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. അതാത് ജില്ലാ കളക്ടര്‍മാരാണ് സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നു. സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ സംസ്ഥാനതല പരിശീലനങ്ങള്‍ വിയ്യൂറില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ നല്‍കപ്പെടുന്നു.

1968ല്‍ നിലവില്‍ വന്ന സിവില്‍ ഡിഫന്‍സ് ആക്ട് അനുസരിച്ചുള്ള ചുമതലകള്‍ക്കു പുറമേ, സിവില്‍ ഡിഫന്‍സ് (അമെന്‍ഡ്മെന്റ്) ആക്ട് 2009ന്റെ 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം കൂടി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ അധികചുമതലയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ച്, പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതങ്ങള്‍ ഫലപ്രദമായി നേരിടുന്നത് സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ ചുമതലയാണ്. കേരളത്തിലെ ഓരോ അഗ്നിരക്ഷാനിലയത്തിലും 50 പേര്‍ വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കുന്നു. നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ അംഗങ്ങളുടെ സേവനം പദ്ധതിയിടപ്പെട്ടിരിക്കുന്നു. ദുരന്തനിവാരണ, അഗ്നിരക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.